തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ട്; അതാണ് ഈ തമ്പുരാന്‍ പാറ

ചെങ്കുത്തായ കുന്ന് കടന്ന്, പടികള്‍ കയറി ചെല്ലുമ്പോള്‍ കാണാം ഒരു സ്വര്‍ഗ്ഗം. എപ്പോഴും ശാന്തമായി പ്രവഹിക്കുന്ന കാറ്റെല്‍ക്കാം ഒരു പോലെ ആനന്ദവും കണ്ണിന് കുളിര്‍മയും ഭക്തിയും ഉണര്‍ത്തുന്ന സ്ഥലം അതാണ് തമ്പുരാന്‍ പാറ.

സംസ്ഥാന ഹൈവേ ഒന്നില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കീലോമാറ്റര്‍ ദൂരത്താണ് വെമ്പായം. വെമ്പായം. ഇവിടെനിന്നു മുന്നാനക്കുഴിയിലേക്ക് പോകുന്ന വഴിക്കാണ് തമ്പുരാന്‍- തമ്പുരാട്ടിപ്പാറ. വെമ്പായം ജങ്ഷനില്‍നിന്നു അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മദപുരത്തെത്തും. തുടര്‍ന്ന് ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നുചെല്ലുമ്പോള്‍ പാറകളുടെ പ്രവേശനകവാടമായി.

അവിടെ കാണാം തമ്പുരാന്‍-തമ്പുരാട്ടിമാരുടെ അംഗരക്ഷകരായി നില്‍ക്കുന്നത് കരുത്തുറ്റ രണ്ട് ഭടന്മാരെ. തിരുമുറ്റംപാറയെന്നും മുത്തിപ്പാറയെന്നും പേരുള്ള ഇവ കടന്നുവേണം തമ്പുരാട്ടിപ്പാറയിലേത്താന്‍. കിടക്കുന്ന സ്ത്രീയുടെ ആകൃതിയിലാണ് തമ്പുരാട്ടിപ്പാറ. നാഭിക്കുഴിയില്‍ ഒരിക്കലും വറ്റാത്ത നീരുറവ പേറിയാണ് തമ്പുരാട്ടിപ്പാറയുടെ കിടപ്പ്. തമ്പുരാട്ടിപ്പാറയും കടന്നുവേണം തമ്പുരാന്‍പാറയിലേത്താന്‍. പൗരുഷത്തിന്റെ പ്രതീകംപോലെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പാറ. കൂട്ടത്തില്‍ ഏറെ ഉയരമുള്ളതും തമ്പുരാന്‍ പാറയ്ക്കുതന്നെ.

സമുദ്രനിരപ്പില്‍നിന്നു 700 അടിയിലേറെ ഉയരത്തില്‍ പതിനേഴര ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ് തമ്പരാന്‍-തമ്പുരാട്ടിപ്പാറകകള്‍. വേനലിലും വറ്റാത്ത നീരുറവയാണ് തമ്പുരാട്ടിപ്പാറയിലേത്. ആഴമറിയാത്ത ഈ നീരുറവയുടെ അങ്ങേയറ്റം കടലാണെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു.

പതിറ്റാണ്ടുകളായി ഇവിടത്തുകാര്‍ ആരാധിച്ചുപോരുന്ന ഗുഹാക്ഷേത്രം ഇവിടെയുണ്ട്. ശിവരാത്രി നാളില്‍ പൊങ്കാലയും പ്രത്യേക പൂജകളും പ്രത്യേകതയാണ്. ഏതുനേരവും ഇവിടെ ശക്തിയേറിയ കാറ്റാണ്. എത്ര ചൂടത്ത് ഇവിടെയെത്തിയാലും ഇവിടെ കാറ്റ് കുളിര്‍മയേകും. നഗരത്തിന്റെ ഏറിയഭാഗവും ശംഖുംമുഖം കടപ്പുറവും ഇവിടെനിന്നാല്‍ കാണാം.

സാഹസിക വിനോദം ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. എന്‍.സി.സി.യുടെ ഭാഗമായി പല കോളേജുകളിലും കൂളുകളിലും നിന്നു കുട്ടികള്‍ ;ട്രക്കിങ്ങിനായി ഇവിടെ എത്തുന്നു. രാജഭരണകാലത്ത് പാറയില്‍ എത്താന്‍ രാജപാതപോലും ഉണ്ടായിരുന്നു.

സഞ്ചാരികള്‍ക്കായി അത്യാവശ്യം സൗകര്യങ്ങള്‍ വിനോദസഞ്ചാരവകുപ്പ് ഒരുക്കിയിട്ടുണ്ട്. മുത്തിപ്പാറവരെ ചവിട്ടുപടികള്‍, അവിടെനിന്നു തമ്പുരാന്‍പാറയിലേക്കുള്ള മാര്‍ഗത്തിലുടനീളം സുരക്ഷാവേലികള്‍, തമ്പുരാട്ടിപ്പാറയില്‍ വിശ്രമകേന്ദ്രം എന്നിവ ഇവിടെയുണ്ട്.