ചോദ്യങ്ങള്‍ ബാക്കിയാക്കി ‘കോഫി കിങ്’ യാത്രയായിട്ട് ഒരാണ്ട്

കര്‍ണാടക കോഫിയുടെ രുചിയെ ലോകത്തിന്റെ മുന്നിലെത്തിച്ച കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെയും അത്മഹത്യുയുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് വെളിച്ചം വിശത്തക്കവിധമുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

കഫേ കോഫി ഡേ എന്റര്‍പ്രൈസസില്‍ നിന്ന് 2653 കോടി രൂപ സിദ്ധാര്‍ഥ വകമാറ്റി ചെലവഴിച്ചതായി സിദ്ധാര്‍ഥയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ. മുന്‍ ഡി.ഐ.ജി. അശോക് കുമാര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് എന്തിനെന്ന് കണ്ടെത്താനായിട്ടില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും സിദ്ധാര്‍ഥ ഇത്രയും ഭീമമായ തുക വകമാറ്റിയതായി അറിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിദ്ധാര്‍ഥയ്ക്ക് മാത്രമറിയുന്ന കാര്യമാണിതെന്നാണ് സൂചന. ഇത്രയും തുകയുടെ വകമാറ്റല്‍ നടത്തിയതിനുശേഷമാണ് 2019 ജൂലായ് 29-ന് വൈകീട്ട് സിദ്ധാര്‍ഥ മംഗളൂരു നേത്രാവതി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

31ന് രാവിലെ ഹൊയ്‌ഗെബസാര്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തു. സിദ്ധാര്‍ഥയുടെ ആത്മഹത്യ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇതോടെ മംഗളൂരു സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണവും തുടങ്ങി. 2019 ഓഗസ്റ്റ് 26-ന് സമര്‍പ്പിച്ചി അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണ് എന്നു മാത്രമാണ് പരാമര്‍ശിച്ചത്. കാരണം തേടിയുള്ള അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ല.