നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം 22-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു.

പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ അവതരിപ്പിച്ച അനില്‍ സ്വഭാവ നടനായും തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു.

മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 1993 പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങങ്ങളില്‍ പ്രേക്ഷക ശ്രദ്ധനേടി. തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കൊടി, തനി ഒരുവന്‍, മിസ്റ്റര്‍ ലോക്കല്‍, നാടോടികള്‍ 2, വാള്‍ട്ടര്‍ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാഗിലേ കാശി, ജണ്ട പൈ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങള്‍. ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറന്‍സികായിരുന്നു അവസാന ചിത്രം.

ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി