സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു

രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച നടക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും  ഹോമവും നടന്നു. ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു.

ആയോധ്യയില്‍ രാമക്ഷേത്ര പണിയുന്നത്തിന്റെ ഭാഗമായി നടക്കുന്ന ഭുമിപുജയ്ക്കും ശിലാസ്ഥാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുക മൂന്നു മണിക്കൂര്‍. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാന മാര്‍ഗ്ഗം ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്.

പ്രധാനമന്ത്രി മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തിലും തുടര്‍ന്ന് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തും പ്രാര്‍ഥിക്കും. പിന്നീടാണ് ഭൂമിപൂജയും 40 കിലോയുള്ള വെളളിശില സ്ഥാപിക്കുന്നതും. കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. മോദിയും മറ്റു നാലു പേരും മാത്രമേ വേദിയില്‍ ഉണ്ടാകൂ എന്നാണു റിപ്പോര്‍ട്ട്. ചടങ്ങിലേക്കു ആകെ ക്ഷണിച്ചിരിക്കുന്ന 175 പേരില്‍ 135 പേരും സന്യാസിമാരും മതനേതാക്കളുമാണ്. ക്ഷണിച്ചവര്‍ മാത്രമേ നാളെ അയോധ്യയിലേക്ക് എത്താവൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

സരയു നദിക്കു കുറുകെയുള്ള പാലവും അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. മുമ്പില്ലാത്ത വിധത്തിലുള്ള ദീപങ്ങളുടെ ഉത്സവമായിരിക്കും നാളെയെന്ന് രംഗ് മഹല്‍ പുരോഹിതന്‍ ശ്രാവണ്‍ ദാസ് മഹാരാജ് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരുന്നു. അയോധ്യയ്ക്കു പുറത്ത് ഭജനകള്‍ നടത്തുകയാണു ഭക്തര്‍ ചെയ്യേണ്ടതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങുകള്‍ ദൂരദര്‍ശന തല്‍സമയം സംപ്രേഷണം ചെയ്യും.