ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?

Photo courtesy – Jaysee ads

ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ്  ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ
ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക്
ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ… “cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ  മഹാരാജാവായി സ്ഥാനമേറ്റപ്പോൾ  പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി,
അക്കാലത്ത് “Travancore nair brigade” ൽ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ
ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട്
വരികയുണ്ടായി , അതിൽ ഒരെന്നമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള
വിഗ്രഹം ,രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു.ഹനുമാൻ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു.അങ്ങനെയാണ് പാളയം എന്ന സ്ഥലം ഉണ്ടാകുന്നതും അവിടെ ഒരു ഗണപതി ക്ഷേത്രം ഉണ്ടായതും .(പിന്നീട് പട്ടാള ക്യാമ്പ് തിരുമലയ്ക്കു സമീപം പാങ്ങോട് എന്ന സ്ഥലത്തേക്ക് മാറ്റി.) പിൽക്കാലത്ത് ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ
കീഴിൽ ആയെങ്കിലും “Princely State” എന്ന നിലയ്ക്ക് രാജഭരണം ആയതിനാൽ അന്നും
പട്ടാള കേന്ദ്രം പാളയത്ത് തന്നെ തുടർന്നു,അക്കാലത്ത് തിരുവിതാംകൂർ സേനയിൽ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു,1814-ൽ സ്വാതി തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് , “പട്ടാള പള്ളി” എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ഈ മസ്ജിദ് ഉണ്ടായി അറുപതോളം വർഷങ്ങൾ കഴിഞ്ഞാണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യൻ പള്ളി പണിഞ്ഞത് ,അത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തായിരുന്നു , അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്സ് പള്ളി ,അങ്ങനെ സകല മതത്തിൽ പെട്ട സൈനീകർക്കും ആരാധിക്കാൻ നിർമ്മിച്ച ദേവാലയങ്ങൾ ഇന്നും തോളോട് തോൾ ചേർന്ന് നിൽക്കുന്നു .

രാജഭരണ കാലത്ത് നിർമ്മിക്കപ്പെട ടതാണെങ്കിലും പള്ളികൾ രണ്ടും ഇന്ന് കാണുന്ന വിപുലീകരിച്ചതും പുതുമോടിയിൽ പണികഴിപ്പിച്ചതുമെല്ലാം പിൽക്കാലത്ത് വിശ്വാസികളുടെ കൂട്ടായ്മയാണ്. പട്ടാളക്കാർക്ക് ദേവാലയങ്ങൾ മാത്രമല്ല മഹാരാജാവ് നിർമ്മിച്ച് കൊടുത്തത് ,അവർക്കും അവരുടെ കുടുംബങ്ങൾക്കും നിത്യേന ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും ശേഖരിക്കാനും വിതരണം ചെയ്യാനുമായി ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഉണ്ടാക്കിയതാണ് പാളയം മാർകറ്റ് . പിന്നീട് മദ്രാസ് ഗവർണർ Sir Connemara നിർമ്മിച്ചതാണ് ഇന്ന് നാം കാണുന്ന ആ ചുവന്ന ആർച് ഗേറ്റ് ,അങ്ങനെ പാളയം ചന്ത കണ്ണേമാറ ചന്ത എന്നറിയപ്പെട്ടു .ദൂര ഗ്രാമ പ്രദേശങ്ങളിൽ നിന്നും മറ്റും കർഷകർ അവരുടെ വിളവെടുപ്പുകൾ ചുമന്നു കൊണ്ട് വന്നു ന്യായമായ വിലയ്ക്ക് നഗര വാസികൾക്കും മറ്റും കൊടുക്കുമായിരുന്നു ,മത്സ്യ കച്ചവടത്തിനായി
കന്യാകുമാരിയിലെ തീരദേശ വാസികളായ മുക്കുവരെയും മഹാരാജാവ് അവിടെ കൊണ്ട്
വന്നു ചേർത്തു ,അവർക്ക് താമസിക്കാൻ കുന്നുകുഴി എന്ന സ്ഥലത്ത് ഒരു ചെറു ഗ്രാമവും നിർമിച്ചു
കൊടുത്തു,ഇന്നും കുന്നുകുഴിയിലെയും സമീപ പ്രദേശത്തെയും കോളനി നിവാസികളാണ് പാളയത്ത് കച്ചവടം നടത്തുന്നത് .

1830 ൽ ,സംഗീതത്തിലും സാഹിത്യത്തിലും
അറിവിലും അഗ്രകണ്യനായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് പബ്ലിക് ലൈബ്രറി നിർമ്മിക്കുന്നത  ,ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ലൈബ്രറികളിൽ ഒന്നാണ് ഇത് ,പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരസമാനമായ ആ ഭംഗിയുള്ള കെട്ടിടം നിർമ്മിച്ചത് .1888 ൽ അദ്ദേഹം തന്നെയാണ് ഫൈൻ ആർട്സ് കോളേജ് നിർമ്മിച്ചതും . പാളയത്ത് തല ഉയർത്തി നിൽക്കുന്ന കേരള സർവകലാശാല (The University of Kerala)യുടെ നിർമാതാവ് തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ആണ് , ആദ്യ നാമം “തിരുവിതാംകൂർ സർവകലാശാല” അഥവാ University of Travancore എന്നായിരുന്നു ,അക്കാലത്ത് ദക്ഷിണ ഭാരതത്തിലെ ഏറ്റവും മുന്തിയ സർവകലാശാല മദ്രാസ് യൂണിവേർസിറ്റി ആയിരുന്നു ,മലയാള മണ്ണിൽ ഒന്നാം തരം ഒരു സർവകലാശാല വേണമെന്നുള്ള മഹാരാജാവിന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരുന്നു കേരള സർവകലാശാല,തൊട്ടടുത്തുള്ള യൂണിവേർസിറ്റി കോളേജ് നിർമിച്ചത് സ്വാതി തിരുനാൾ ആണ് ,അന്നത് ഒരു സ്കൂൾ ആയിരുന്നു . ഭാരതം സ്വതന്ത്രയായതിനു ശേഷം കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞു ആദ്യമായി ചുമതല ഏറ്റെടുത്ത പോലീസ് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു ചന്ദ്രശേഖരൻ നായർ ,പണ്ട് പട്ടാളക്കാർ കവാത്തും മറ്റും നടത്തിയിരുന്ന ഒഴിഞ്ഞ മൈദാന പ്രദേശത്തെ നവീകരിച്ചു ഫുട്ബാൾ സ്റ്റേഡിയം ആക്കി മാറ്റുകയും അതിനു കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവിയുടെ നാമം നൽകുകയും ചെയ്തു . ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ
ഓര്മയ്ക്കായി ഇഎംഎസ് സര്ക്കാറിന്റെ കാലത്താണ് പാളയത്ത് രക്തസാക്ഷി മണ്ഡപം
സ്ഥാപിച്ചത്. ആ ചടങ്ങില് രക്തസാക്ഷികളുടെ സ്മരണയ്ക്കായി വയലാറും ദവരാജനും ഒരുക്കിയ ഗാനമാണ് “ബലികുടീരങ്ങളേ” എന്ന അനശ്വരഗാനം. ഒന്നാം സ്വാതന്ത്രസമരത് തിന്റെ 100ാം വാര്ഷികത്തില് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തത്. ദിവസേന നഗരത്തിലൂടെയുള്ള ഈ നെട്ടോട്ടത്തിൽ മൂന്നോ നാലോ സെക്കന്റുകൾ കൊണ്ട് പാളയത്ത് കൂടി കടന്നു പോകുമ്പോൾ നിങ്ങൾ ഓർമ്മിക്കുന്നുവോ , ഇത്രയും വലിയ
ചരിത്രം…..

Author : Anonymous


Comments

Leave a Reply

Your email address will not be published. Required fields are marked *